ഭൂചലനം ; മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ

ദില്ലി: ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് സാധനങ്ങൾ കൊണ്ടുപോകുന്നത്.
തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നിരുന്നു. തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി വ്യക്തമാക്കി. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി അറിയിച്ചു.
എന്നാൽ മ്യാൻമറിൽ നിലവിൽ 150 പേരോളം ഭൂചലനത്തിൽപ്പെട്ട് മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 150 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്നും റിപ്പോർട്ട് ഉണ്ട്. രണ്ട് രാജ്യങ്ങളിലും സർക്കാറുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെയും തുടര്‍ ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബാങ്കോക്കിലും നിരവധി വലിയ കെട്ടിടങ്ങൾ തകർന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കെട്ടിടങ്ങൾ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മ്യാൻമറിൽ കാര്യമായ നാശനഷ്ടങ്ങൾ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്.