ഇ-പാസ് ഒഴിവാക്കണം: നീലഗിരിയിൽ ഇന്ന് വ്യാപാരി ഹർത്താൽ

ഗൂഡല്ലൂർ: ഇ-പാസ് ഏർപ്പെടുത്തിയത് പിൻവലിക്കുക, പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ കടകളിൽ കയറി അധികൃതർ നടത്തുന്ന പരിശോധന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നീലഗിരി ജില്ലയിൽ ഇന്ന് 24 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ച് നീലഗിരി ജില്ല വ്യാപാരി സംഘ. ഇന്ന് രാവിലെ ആറുമണി മുതൽ വ്യാഴാഴ്ച രാവിലെ ആറുമണി വരെയാണ് കടയടപ്പും പണിമുടക്കും നടത്തുക.
അതേസമയം ലോഡ്ജ്, റിസോട്ട്, ഹോട്ടൽ, ബേക്കറി, മറ്റ് റെസ്റ്റാറന്‍റുകൾ, ടാക്സി എന്നിവ ഉണ്ടായിരിക്കില്ല. ടൂറിസ്റ്റുകൾ നീലഗിരിയിലേക്കുള്ള വരവ് മാറ്റിവെക്കണമെന്ന് വ്യാപാരി സംഘം ഭാരവാഹികൾ വ്യക്തമാക്കി. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ് വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നത്. ദിവസേന 6,000 വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ 8,000 വാഹനങ്ങൾക്കും മാത്രമാണ് നീലഗിരി ജില്ലയിലേക്ക് അനുമതി നൽകിയിരിക്കുന്നത്. നീലഗിരി ജില്ലയിലെ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളില്ല. സീസൺ സമയത്തെ വാഹനത്തിരക്ക് നിയന്ത്രിക്കാനുള്ള ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് മാറ്റങ്ങൾ വരുത്തുന്നത്.