ലഹരി കേസ്; ഖേദം പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ, പരാതിയില്ലെന്ന് വിൻ സി,പരാതി ഒത്തുതീർപ്പിലേക്ക്

കൊച്ചി: നടി വിൻ സി ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഉയർത്തിയ ലഹരി പരാതി ഒത്തുതീർപ്പിലേക്ക്. സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിൻ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയാണ് ഒത്തുതീർപ്പാവുന്നത്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായിരിക്കുന്നത്. കൂടാതെ സിനിമയുമായി സഹകരിക്കുമെന്നും ഇവർ അറിയിച്ചു. സംഭവത്തിൽ ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.
കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുൻപാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍ സി വ്യക്തമാക്കിയിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍ സി വ്യക്തമാക്കിയിരുന്നു. ‘സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്കുവേണ്ടതെന്നും വിൻസി പറഞ്ഞു.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവമുണ്ടായി എന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിൻ സി ഫിലിം ചേംബറിന് പരാതി നൽകുകയായിരുന്നു. ഈ പരാതി പിന്നീട് പുറത്ത് വരികയും ലഹരി ഉപയോഗിച്ച നടൻ ഷൈൻ ടോം ചാക്കോ ആണെന്ന വിവരം പുറത്ത് വരികയുമായിരുന്നു. പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെതിരെ രൂക്ഷ വിമർശനവുമായി വിൻ സി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ കൊച്ചിയിലെ ആഢംബര ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് ഷൈൻ ടോം ചാക്കോ ഓടി രക്ഷപെട്ടിരുന്നു. പിന്നീട് തമിഴ്നാട്ടിലേയ്ക്ക് കടന്ന ഷൈൻ പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പൊലീസ് മണിക്കൂറുകളോളം ഷൈനെ ചോദ്യം ചെയ്യുകയും ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസ് ഷൈൻ്റെ വിശദമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഷൈൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.