തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറക്കൽ നടത്തിയ ആരോപണത്തിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപ്പോർട്ടിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും. ഇന്നലെ വൈകിട്ടോടെ അഡീഷണൽ ചീഫ് സെക്രട്ടറി മുഖേന റിപ്പോർട്ട് മന്ത്രിക്ക് കൈമാറുകയും ചെയ്തു. മെഡിക്കൽ കോളേജുകളിൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കുന്ന നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ അടക്കം റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഡോക്ടർ ഹാരിസ് ചിറക്കലിന്റെ നടപടി സർവീസ് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിൽ ഉണ്ടെങ്കിലും നടപടിക്ക് ശുപാർശയില്ല.
ഈ നിർദ്ദേശത്തിൽ മന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നിർണായകമായിരിക്കുന്നത് . എന്നാൽ ഡോക്ടർക്കെതിരെ കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല. സർവീസ് ചട്ടങ്ങൾ പാലിക്കണം എന്ന നിർദ്ദേശം നൽകിയേക്കും. മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കൂടുതൽ സാമ്പത്തിക അധികാരം നൽകണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ പറയുന്നു . ബുധനാഴ്ച രാത്രി നാലംഗ വിദഗ്ധസംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി .