തിരുവനന്തപുരം: സമരം ശക്തമാക്കാനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച നടക്കുക. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. സമര സമിതി പ്രസിഡന്‍റ് വികെ സദാനന്ദൻ, വൈസ് പ്രസിഡന്‍റ് എസ് മിനി, മറ്റു രണ്ട് ആശമാര്‍ തുടങ്ങിയവരായിരിക്കും ചര്‍ച്ചയിൽ പങ്കെടുക്കുക. എന്നാൽ ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു .
രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസിൽ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്‍റീവ്, ഫിക്സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.