കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ചുപേരുടെ മരണം പുക ശ്വസിച്ചോ ? ഇന്ന് വ്യക്തതവരും

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ വെള്ളിയാഴ്ച സംഭവിച്ച അഞ്ചു മരണം പുക ശ്വസിച്ചത് കാരണമാണോ എന്നതിൽ ഇന്ന് വ്യക്തത വരും. പിഎംഎസ്എസ്വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തില്‍ എംആര്‍ഐ യൂണിറ്റിന്റെ യുപിഎസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പൊട്ടിത്തെറിയും പുകപടലവും ഉണ്ടായത്. അന്നേദിവസം മരിച്ച വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമ ബംഗാളുകാരിയായ ഗംഗ, വയനാട് സ്വദേശി നസീറ, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ മരണ കാരണത്തിലാണ് ഇന്ന് വ്യക്തത വരുത്തുക.
പുക ശ്വസിച്ചല്ല ഇവര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത് .എന്നാൽ ഇവരില്‍ ചിലരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ മരണം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണുള്ളത്. സംശയം ഉന്നയിക്കുന്നവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയാകും മരണകാരണം കണ്ടെത്തുക.
മൂന്നുപേര്‍ അവരുടെ രോഗം കാരണം മരിച്ചതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട്തന്നെ ഇവരുടെ ബന്ധുക്കളും പരാതികൾ ഉന്നയിച്ചിട്ടില്ല. വയനാട് സ്വദേശി നസീറയേയും പശ്ചിമ ബംഗാള്‍ സ്വദേശിനി ഗംഗയേയും ആത്മഹത്യാശ്രമത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗംഗ ആശുപത്രിയിലെത്തും മുമ്പേ മരിച്ചതായാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. പക്ഷെ നസീറയുടെ മരണത്തില്‍ സഹോദരന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വെന്റിലേറ്ററില്‍നിന്ന് മാറ്റിയതുകൊണ്ടാണ് നസീറ മരിച്ചതെന്നാണ് ആക്ഷേപം.പത്ത് മണിയോടെ മെഡിക്കല്‍ കോളേചില ചേരുന്ന യോഗത്തിൽ കൂടുതൽ തീരുമാനങ്ങളെടുക്കും. നസീറയുടെയും ഗംഗയുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. മറ്റുള്ളവരുടേത് സംബന്ധിച്ച് ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക എന്നും അധികൃതർ അറിയിച്ചു.