ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസ് ; പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

നിലമ്പൂർ: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനായി പി.വി അൻവർ എംഎൽഎ. രാത്രി 8.25ഓടെ പുറത്തിറങ്ങിയ അൻവറിന് വഴിയിലുടനീളം പാർട്ടി പ്രവർത്തകർ സ്വീകരണമൊരുക്കി.
പ്രവർത്തകർ നൽകിയ ഇളനീർ കുടിച്ചുകൊണ്ട് പുറത്തേക്ക് വന്ന അൻവറിന് ചങ്കുവെട്ടിയിൽ വെച്ചാണ് ആദ്യം സ്വീകരണം നൽകിയത് . പിന്നീട് മഞ്ചേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡിഎംകെ പ്രവർത്തകർ സ്വീകരണമൊരുക്കി. ഇനി ഒറ്റയ്ക്കല്ലെന്നും ഒരുമിച്ചുള്ള പോരാട്ടമായിരിക്കുമെന്നും. യുഡിഎഫ് നേതാക്കളുടെ അനുകൂല പ്രതികരണത്തിൽ പ്രതീക്ഷയുണ്ടെന്നും വനഭേദഗതി നിയമത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും അൻവർ പ്രതികരിച്ചു. പിണറായി സർക്കാറിന്റെ താഴെയിറക്കുകയായാണ് ലക്ഷ്യം. ക്രിസ്ത്യൻ പുരോഹിതന്മാരുടെ പിന്തുണ തേടുമെന്നും അൻവർ വ്യക്തമാക്കി .
വൈകിട്ടോടെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലിൽ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെ ജയിൽ മോചനം വൈകി. രാത്രി 7.45ഓടെയാണ് അൻവറിന്‍റെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലിൽ നിന്നും അൻവര്‍ പുറത്തിറങ്ങി.