ഡൽഹി വിധി എഴുത്തിന് മണിക്കൂറുകൾ മാത്രം; പ്രതീക്ഷയോടെ മുന്നണികൾ

ഡൽഹി : ഡൽഹി വിധി എഴുത്തിന് മണിക്കൂറുകൾ മാത്രം. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കാനിരിക്കെ ദില്ലിയിൽ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. വോട്ടെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമായി 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കുക.
ആംആദ്മി പാർട്ടിക്കും ബിജെപിക്കും ഒപ്പം കോൺഗ്രസും കളത്തിലിറങ്ങിയ ഒരു മാസത്തെ പ്രചാരണമാണ് ഇന്നലെ അവസാനിച്ചിരിക്കുന്നത്. നിശബ്ദ പ്രചാരണം തുടരുമ്പോഴും ബിജെപിക്കും അരവിന്ദ് കെജ്രിവാളിനും ഇടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മദ്യ നയ അഴിമതി കേസും കെജ്രിവാളിൻ്റെ വസതിക്ക് കോടികൾ ചെലവാക്കിയതുമാണ് പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായിരിക്കുന്നത്. എന്നാൽ ക്ഷേമ പദ്ധതികളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാൻ കെജ്രിവാളിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൂടെ നിന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ നോക്കുകയാണെന്ന് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കെജ്രിവാൾ ആരോപണം ഉന്നയിച്ചു.
എന്നാൽ, തുടക്കത്തിലുണ്ടായ തിരിച്ചടി മറികടന്ന് അവസാന ദിവസങ്ങളിൽ ശക്തമായ പ്രചാരണം നടത്താൻ ബിജെപിക്കായി. 12 ലക്ഷം വരെ വരുമാനം ഉളളവർ ആദായ നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഇന്നും ബിജെപി പരസ്യങ്ങൾ തുടർന്നു. ആദ്യം പ്രചാരണത്തിൽ ഇളക്കമുണ്ടാക്കിയ കോൺഗ്രസ് അവസാന നാളുകളിൽ പ്രചാരണത്തിൽ പിന്നോട്ട് പോയി. അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ കെജ്രിവാളിൻറെ പിന്തുണയ്ക്ക് വലിയ മാറ്റം ഇല്ലാത്ത സാഹചര്യത്തിൽ ഇടത്തരക്കാരുടെ വോട്ട് ഒന്നിച്ച് ബിജെപിക്ക് മറിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലം.