ദില്ലി മദ്യനയക്കേസ് ; അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ കേന്ദ്രാനുമതി നൽകി

ദില്ലി: ദില്ലി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേന്ദ്രാനുമതി നൽകി. ദില്ലി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രസർക്കാർ നീക്കം നടത്തിയിരിക്കുന്നത്. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാർശ ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന നൽകി ഒരു മാസത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ദില്ലി സർക്കാറിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും നൽകിയ പ്രത്യേക കേസുകളിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒപ്പം തൻ്റെ പ്രോസിക്യൂഷന് മുൻകൂർ അനുമതിയില്ലാതെ ഇഡി കുറ്റപത്രം പരിഗണിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കെജ്രിവാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
അതുപോലെ ഒമ്പത് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് 2024 മാർച്ച് 21 ന് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തിയതിനെ തുടർന്ന് ഇഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇഡി കേസിൽ ജൂലൈ 12 നും സിബിഐ കേസിൽ സെപ്റ്റംബർ 13 നും സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
സെപ്തംബർ 17ന് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സിസോദിയയെ 2023 ഫെബ്രുവരി 26ന് സിബിഐയും 12 ദിവസത്തിന് ശേഷം ഇഡിയും അറസ്റ്റ് ചെയ്തു. 2024 ഓഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഡിസംബർ മൂന്നിന് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി അനുമതി തേടിയിരുന്നു.