ഡൽഹി സ്ഫോടനം; അറസ്റ്റിലായ ഡോക്ടർമാരെ ചോദ്യം ചെയ്യും, അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ
ഡൽഹി : ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ രംഗത്ത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെ അത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കശ്മീരിലെ പുൽവാമ സ്വദേശി ഡോ ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കാർ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നത് ചാവേറിന്റെ രീതിയ്ക്ക് വിരുദ്ധമാണെന്നും റിപ്പോർട്ട് ഉണ്ട് .
അതേസമയം, അറസ്റ്റിലായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരടങ്ങുന്ന ഭീകരസംഘത്തിലെ കണ്ണിയാണ് ഉമറുമെന്നും അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റിന് പിന്നാലെ ഇവിടെ നിന്ന് ഐ20 കാറുമായി ഡൽഹി കടന്ന ഉമർ പലയിടങ്ങളിൽ കറങ്ങി ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചെങ്കോട്ടയ്ക്ക് സമീപത്തെ പള്ളിയിലെ പാർക്കിംഗ് സ്ഥലത്ത് എത്തി. വൈകുന്നേരും ആറര വരെ ഇവിടെ വാഹനം പാർക്ക് ചെയ്തു. ഇവിടെ നിന്ന് ഇയാൾ ഇറങ്ങിയതിന് പിന്നാലെയാണ് സ്ഫോടനം. ഇതിനിടെ ഇയാളുടെ അമ്മയെയും സഹോദരനെയും പൊലീസ് വിവര ശേഖരണത്തിനായി കൊണ്ടുപോയി. മരിച്ചത് ഉമറാണെന്ന് ഉറപ്പിക്കാൻ അമ്മയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് ഡൽഹിക്ക് അയ്ക്കും. ഉമർ നേരത്തെ ജോലി നോക്കിയിരുന്ന അൽ ഫലാഹ് സർവ്വകലാശാലയിൽ ഇതുവരെ 52 പേരെ ചോദ്യം ചെയ്തു. ആറ് പേരെ കസ്റ്റഡിയിൽ എടുത്തു. പുൽവാമയിലുള്ള ഇയാളുടെ സുഹൃത്ത് ഡോ.സജാദും കസ്റ്റഡയിലാണ്. കേസ് എൻഐഎയ്ക്ക് കൈമാറിയതോടെ ഇവരുടെ പാക് ബന്ധം കേന്ദ്രീകരിച്ചാണ് ഏജൻസി നീക്കം.