ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റത്തിന്‍റെ പേരിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച സംഭവം. വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് കൈമാറും. നേരത്തെ കൻ്റോൺമെൻ്റ് അസി കമ്മീഷണർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ നിർദേശിച്ചു. ഇതിൽ ഉത്തരവ് ഇന്നിറങ്ങും.
സ്റ്റേഷനിൽ വച്ച് എഎസ്ഐ പ്രസന്നൻ ഭീഷണിപ്പെടുത്തിയെന്ന് ബിന്ദു പരാതി നൽകിയിരുന്നു. സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് എഡിജിപിക്ക് കൈമാറുന്നതോടെ കേസിൽ കൂടുതൽ നടപടിയുണ്ടായേക്കും. ഒരു സിവിൽ പൊലീസ് ഓഫീസർക്കെതിരെ കൂടി നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. വീട്ടുടമ ഓമന ഡാനിയേലിന്‍റെ മാല മോഷണം പോയതിലും വിശദ അന്വേഷണമുണ്ടാകും.