പാലക്കാട് ബി ജെ പിയിൽ പ്രതിസന്ധി; കൗൺസിലർമാർ അടിയന്തിര യോഗം ചേരും

പാലക്കാട്: പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ ആർഎസ്എസ് രംഗത്ത്. കൂടാതെ ഇതിന് പിന്നാലെ ബിജെപിക്കൊപ്പം നിൽക്കുമെന്നും രാജിക്കില്ലെന്നും നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ വ്യക്തമാക്കി. ഒപ്പം സംഭവത്തിൽ കൗൺസിലർമാർ അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചു. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡൻ്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു. അതുപോലെ പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും പ്രതികരിച്ചു.
പ്രശാന്ത് ശിവനെ പാലക്കാട് ബിജപി പ്രസിഡൻ്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വത്തിന് നഗരസഭയിലെ ഒൻപത് കൗൺസിലർമാരാണ് രാജികത്ത് നൽകാൻ ഒരുങ്ങിയത്. യുവമോർച്ച ജില്ല പ്രസിഡൻ്റായ പ്രശാന്ത് ശിവനെ ബിജെപി ജില്ല പ്രസിഡൻ്റ് ആക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് ഇവരുടെ ആക്ഷേപം. പ്രശാന്ത് ശിവനെ പ്രസിഡൻ്റായി പ്രഖ്യാപിച്ചാൽ മുനിസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ ബി ജെ പി ഭരിക്കുന്ന നഗരസഭ ഭരണം തുലാസിലാകുന്ന സ്ഥിതി വന്നതോടെയാണ് ആർഎസ്എസ് ഇടപെടൽ നടത്തുന്നത്.