മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ സംഘർഷം. ഒരാള്‍ക്ക് വെടിയേറ്റു. സംഭവത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് കഴുത്തിന് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുക്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഘര്‍ഷം ഉണ്ടായത്. എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഇരുപതോളം പേര്‍ അടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റ് മൂന്ന് പേരില്‍ രണ്ടു പേരുടെ കൈ പൊട്ടി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുമുണ്ട്. അക്രമണത്തിന്‍റെ കാരണം അറിയില്ലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഇവര്‍ സ്ഥിരം ക്രിമിനലുകളാണെന്നും. ആക്രമിച്ചവരില്‍ കണ്ടാലറിയുന്നവരുമുണ്ടെന്നും പരിക്കേറ്റവര്‍ പറഞ്ഞു .
മുകളിലേക്കുള്‍പ്പെടെ എയര്‍ഗണ്‍ ഉപയോഗിച്ച് നാല് വട്ടം വെടി ഉതിര്‍ത്തെന്നും പരിക്കേറ്റവര്‍ പറയുന്നു. പ്രദേശത്ത് നേരത്ത ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ ഉണ്ടായതെന്നാണ് സൂചന.