ഡി സോൺ കലോത്സവത്തിനിടെ സംഘർഷം; മൂന്ന് KSU നേതാക്കൾ കൂടി കീഴടങ്ങി

തൃശൂർ: മാളയിൽ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ മൂന്ന് കെഎസ്‌യു നേതാക്കൾ കൂടി അറസ്റ്റിൽ. ജില്ലാ ഭാരവാഹികളായ അക്ഷയ്, സാരംഗ് , ആദിത്യ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെഎസ്‌യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരിക്കുന്നത്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. എന്നാൽ എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു.
നേരത്തെ, സംഘർഷത്തിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ അവർ പഠിക്കുന്ന കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെ കേരളവർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി എടുത്തത് . പരാതി പരിഗണിക്കാൻ കൂടിയ കോളേജ് കൗൺസിലിലിൽ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനെ അനുകൂലിച്ചു. കേരളവർമ കോളേജിലെ ബി എ സംസ്‌കൃതം വിദ്യാർത്ഥികളാണ് ഇരുവരും.