മണിപ്പൂർ: ചുരാചന്ദ്പൂരിൽ സംഘർഷം. മേഖലയിൽ കൂടുതൽ സുരക്ഷ ശക്തമാക്കി പൊലീസ്. പ്രദേശത്തെ സ്കൂളുകളും കടകളും അടച്ചു. കഴിഞ്ഞദിവസം ഹമാർ, സോമി സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസവും സ്ഥിതിഗതികൾ സംഘർഷഭരിതമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പള്ളി നേതാക്കളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയിലെ ഏറ്റുമുട്ടലിൽ ഹമാർ സമുദായത്തിലെ ലാൽറോപുയി പഖ്ഹുവാങ്‌ടെ (51) എന്നയാൾ കൊല്ലപ്പെട്ടു. അദ്ദേഹത്തെ സീൽമാറ്റ് ക്രിസ്ത്യൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഹമാർ ഗോത്രത്തിലെ ജനറൽ സെക്രട്ടറി റിച്ചാർഡ് ഹ്മറിനെ ഞായറാഴ്ച സോമി ജനത ആക്രമിച്ചതിനെത്തുടർന്നായിരുന്നു രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം ഉണ്ടായത്.
അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുക്കി സമുദായത്തിൽ നിന്നുള്ള നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചുരാചന്ദ്പൂർ പട്ടണം പ്രധാനമായും സോമി ജനതയുടെ വാസസ്ഥലമാണ്, ചില പ്രദേശങ്ങളിൽ ഹ്മർ, കുക്കി സമുദായങ്ങളും താമസിക്കുന്നുണ്ട്.
2023 മെയ് മുതൽ മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ കലാപത്തിൽ മണിപ്പൂരിൽ 250ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുകയും ചെയ്തിരുന്നു. പിന്നീട് എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്ന് ഫെബ്രുവരി 13 ന് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.