പത്തനംതിട്ട: പോക്‌സോ വിഭാഗത്തില്‍, സംസ്ഥാനത്തെ ഏറ്റവുംകൂടുതല്‍ പേര്‍ പ്രതികളായ പത്തനംതിട്ട പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി-1 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 59 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 57 പേരെയും പിടിച്ചിരുന്നു.ഇനി വിദേശത്തുള്ള രണ്ടുപ്രതികള്‍ മാത്രമാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിട്ടുണ്ട്.
കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, ലൈംഗിക പീഡനം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ അഞ്ച് കേസുകളില്‍ പ്രതികള്‍ക്കെതിരേ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
അയല്‍വാസിയും നാട്ടുകാരും സഹപാഠികളും അടക്കം 59 പ്രതികളാണുള്ളത്. അഞ്ച് പോലീസ് സ്റ്റേഷനുകളിലായുള്ള 30 കേസുകളിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സൗഹൃദം നടിച്ച് സമീപവാസിയായ യുവാവാണ് പെണ്‍കുട്ടിയെ ആദ്യം ദുരുപയോഗം ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ കണ്ടവരില്‍ പലരും കുട്ടിയുമായി സമൂഹമാധ്യമങ്ങള്‍ വഴി സൗഹൃദം സ്ഥാപിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ് ഉണ്ടായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.