കോഴിക്കോട് 15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസ്; പ്രതികളെ ഇന്ന് റിമാൻഡ് ചെയ്തു

കോഴിക്കോട്: നഗരമധ്യത്തിൽ 15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസ് വിശദമായി അന്വേഷിക്കാൻ പൊലീസ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കാളാഴ്ചയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. പെൺകുട്ടിയെ പിന്തുടർന്ന പ്രതികൾ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒരാൾ വായപൊത്തുകയും മറ്റൊരാൾ വലിച്ചിഴക്കാൻ ശ്രമിച്ചു. എന്നാൽ, ധൈര്യം സംഭരിച്ച പെൺകുട്ടി ബഹളം വച്ച് രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ കണ്ടെത്തുക ഏറെ വെല്ലുവെളിയായിരുന്നു. നിരവധി സിസിടിവികൾ പരിശോധിക്കുകയും ചെയ്തു. അതിനിടയിൽ സംഭവസ്ഥലത്ത് നിന്നൊരു ചെരുപ്പ് കിട്ടി. അതിൽ സിമന്റ് അംശം കണ്ടെത്തുകയും ചെയ്തു. പ്രതികൾ കെട്ടിട നിർമാണമേഖലയിൽ പണിയെടുക്കുന്നവരാകാം എന്നാണ് സംശയം. ചാലപ്പുറം ഭജന കോവിലിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്ത് വച്ചാണ് കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ, ഹിമാൻ അലി എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുകയാണെന്നും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പട്രോളിങ് കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.