കൊച്ചി : കളമശ്ശേരി ഗവ പോളിടെക്‌നിക്ക് കോളജിലെ കഞ്ചാവ് വേട്ടയിൽ സാങ്കേതിക സർവകലാശാല വിഭാഗം റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാമെന്ന് വ്യക്തമാക്കി. കൂടാതെ ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുൻപ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെന്ന് കോളജ് അധികൃതർ മൊഴി നൽകി. വിശദമായ വിവരങ്ങൾ ഉന്നതവിദ്യാഭ്യാസ ഡയറക്ടറേ കത്ത് മുഖേന അറിയിക്കുകയും ചെയ്തു.
അതേസമയം കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികൾ സാക്ഷികളാകും. വിദ്യാർത്ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ പോളിടെക്നിക്കിലെ പ്രിൻസിപ്പൽ പൊലീസിന് നൽകിയ കത്താണ് ഈ കേസിൽ ഏറ്റവും നിർണായകമായിരിക്കുന്നത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുമെന്ന സൂചന നൽകി കളമശ്ശേരി പോളിടെക്‌നിക്കിലെ പ്രിൻസിപ്പൽ മാർച്ച് 12ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി ക്യാമ്പസിൽ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിൻസിപ്പൽ അറിയിച്ചു. പ്രിൻസിപ്പലിൻ്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്.