കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം. രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു.
2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍(21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് രണ്ടാമത്തെ എഫ്ഐആറിൽ ര പ്രതികൾ.
ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുന്നത്. എന്നാല്‍ എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന വിമര്‍ശനം. സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തു.
അതേസമയം, സംഭവത്തില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ വാദം പൊളിഞ്ഞിരിക്കുകയാണ്. 2 കിലോ കഞ്ചാവ് പിടികൂടിയ മുറിയില്‍ മുഖ്യപ്രതി ആകാശിനൊപ്പമല്ല കെഎസ്‍യു നേതാവ് ആദില്‍ താമസിക്കുന്നതെന്നും, ഈ മുറി ആദിലിന്‍റേതല്ലെന്നുമായിരുന്നു അലോഷ്യസ് സേവ്യറിന്‍റെ വാദം. എന്നാല്‍ മുറി തനിക്ക് കൂടി അനുവദിക്കപ്പെട്ടതാണെന്ന് കെഎസ്‍യു നേതാവ് ആദിൽ സമ്മതിച്ചു. പിടിയിലായ ആകാശും താനും ഹോസ്റ്റലില്‍ ഒരു മുറിയിലാണ് താമസിക്കുന്നത്. ഔദ്യോഗികമായി അനുവദിക്കപ്പെട്ട മുറിയാണിതെന്നും ആദിൽ പറഞ്ഞു.