വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു ; 13 കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു
അഗർത്തല: സ്കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. സംഭവത്തിൽ 13 കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റതായി റിപ്പോർട്ട് പറയുന്നു. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഒൻപത് വിദ്യാർത്ഥികളെ ഗുരുതര പരിക്കോടെ അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന് അകത്ത് വച്ചിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി വെസ്റ്റ് ത്രിപുര എസ് പി കിരൺ കുമാർ വിശദമാക്കുന്നു. അപകടത്തിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മണിക് സാഹ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് സർക്കാർ വൈദ്യ സഹായം ഉറപ്പാക്കുമെന്നും. വിനോദയാത്രകൾ പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വ്യക്തമാക്കി. അഗർത്തല ഖൊവായി റോഡിലാണ് അപകടമുണ്ടായത്. അഗ്നിപടർന്ന ബസ് പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്.
അഗർത്തലയിൽ നിന്ന് ജഗത്പൂർ ചൌമുഹാനിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. പൊള്ളലേറ്റവർക്ക് ഉടനടി ചികിത്സ നൽകാനായതാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായതെന്നാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ വിശദമാക്കി . തീ പൊള്ളലേറ്റും വിഷപുക ശ്വസിച്ചുമാണ് വിദ്യാർത്ഥികൾ ചികിത്സ തേടിയിട്ടുള്ളത്.