അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തിയതായി ബിഎസ്എഫ്

ജമ്മു: ഇന്ത്യൻ തിരിച്ചടിക്കിടെയും അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം നടന്നു. ഇന്നലെ രാത്രി 11 മണിക്ക് ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. എന്നാൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ബിഎസ്എഫ് അറിയിച്ചു. ഭീകരരെ വധിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. അതിർത്തി രക്ഷാ സേന മേധാവികളുമായി അമിത് ഷാ സംസാരിച്ചു. ആഭ്യന്തര മന്ത്രി സ്ഥിതി വിലയിരുത്തി.
അതേസമയം പാകിസ്ഥാനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയതായും വിവരം ലഭിച്ചു. പാക് സൈനിക മേധാവിയേയും വസതിയിൽ നിന്ന് മാറ്റിയെന്ന് വിവരവും പുറത്തുവന്നു.
ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്റർ അടുത്താണ് സ്ഫോടനം നടന്നത്. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യൻ ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. അതുപോലെ കറാച്ചി തുറമുഖത്ത് നാവിക സേന വൻനാശം വിതച്ച് ആക്രമണം നടത്തിയിരിക്കുകയാണ്. ഐഎൻഎസ് വിക്രാന്ത് മിസൈൽ ആക്രമണം നടത്തി. 1971 ന് ശേഷം വീണ്ടും കറാച്ചിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.
ഇതിനിടെ ജമ്മുവിലും അതിർത്തിയിലും ഷെല്ലാക്രമണമുൾപ്പെടെ നടത്തിയ സംഭവവും നിഷേധിച്ച് പാകിസ്ഥാൻ രംഗത്തെത്തി. ജമ്മുവിലെ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ കള്ളം പറയുന്നുവെന്നും പാക് സർക്കാർ ആരോപണം ഉന്നയിച്ചു.