ബോളിവുഡ് നടന്‍ മുകുൾ ദേവ് അന്തരിച്ചു.

മുംബൈ: ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുൾ ദേവ്(54) അന്തരിച്ചു. 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്ന മുകുളിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സൺ ഓഫ് സർദാറിൽ മുകുളിനൊപ്പം പ്രവർത്തിച്ച നടൻ വിന്ദു ദാരാ സിംഗ് മരണ വിവരം പുറത്ത് വിട്ടത് . മലയാളത്തില്‍ അടക്കം വില്ലന്‍ വേഷങ്ങളില്‍ ചെയ്ത രാഹുല്‍ ദേവിന്‍റെ സഹോദരനാണ് മുകുള്‍ ദേവ്.
എന്നാല്‍ മുകുളിന്‍റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത സുഹൃത്തായ നടി ദീപ്ശിഖ നാഗ്പാൽ സോഷ്യൽ മീഡിയ വഴി വാർത്ത സ്ഥിരീകരിച്ചു. “ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ആർഐപി” എന്ന സന്ദേശത്തോടെ അവർ മുകുൾ ദേവിനൊപ്പമുള്ള ഒരു പഴയ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിട്ടുണ്ട്.
മുകുൾ ദേവ് അവസാനമായി അഭിനയിച്ചത് ഹിന്ദി ചിത്രമായ ആന്ത് ദി എൻഡിലാണ്. പിതാവ് ഹരി ദേവ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ സംഘടിപ്പിച്ച ഒരു നൃത്ത പരിപാടിയിൽ മൈക്കൽ ജാക്‌സണായി വേഷമിട്ട മുകുൾ ദേവ് ആദ്യമായി പൊതുവേദിയില്‍ എത്തുന്നത്. ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ പഠിച്ച അദ്ദേഹം പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി.
1996 ൽ വിജയ് പാണ്ഡെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുകുൾ ടെലിവിഷനിൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് അദ്ദേഹം ദൂരദർശന്റെ ഏക് സേ ബദ് കർ ഏക് എന്ന കോമഡി ഷോയിലും, കൂടാതെ ഫിയർ ഫാക്ടർ ഇന്ത്യയുടെ ആദ്യ സീസണിലും പങ്കെടുത്തു.
ദസ്തക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ അരങ്ങേറ്റം കുറിച്ചത്. അവിടെ അദ്ദേഹം എസിപി രോഹിത് മൽഹോത്രയായി അഭിനയിച്ചു. സണ്‍ ഓഫ് സർദാർ, ആർ… രാജ്കുമാർ, ജയ് ഹോ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളും ചെയ്തിട്ടുണ്ട്.