കണ്ണൂർ: പയ്യന്നൂരിൽ ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം അനുവദിച്ച് കോടതി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മാർച്ച് 20 നാണ് കേസിനാസ്പദമായ സംഭവം. മിനിയുടെ സുഹൃത്തായ സന്തോഷ്, രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ ഗൂഢാലോചന കുറ്റമാണ് മിനിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിലെ മൂന്നാം പ്രതിയാണ് മിനി. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിന്‍റെ തെളിവുകൾ പൊലീസ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട് . മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും, മിനിയുടെ ഭർത്താവ് രാധാകൃഷ്ണവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി . നേരത്തെ തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രതികൾ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിവുകയും ചെയ്തു .
രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയർഗണ്ണുമായി നിൽക്കുന്ന ചിത്രം തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത മിനിയെ ചോദ്യം ചെയ്യുകയും ശേഷം പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കേസില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.