കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമം; ജനൽ ചില്ലുകളും, കൊടിമരവും തകർത്തു

കണ്ണൂർ: കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമണം. പുത്തൂർകുന്നിലെ ഓഫീസിന്റെ ജനൽ ചില്ലുകളും, കൊടിമരവും തകർന്നു. എന്നാൽ ആക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുന്നേ മൂന്ന് തവണ സിപിഐഎം പ്രവർത്തകർ ഓഫീസ് ആക്രമിച്ചിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
അതേസമയം ഇന്നലെ കോണ്‍ഗ്രസിന്റെ കൊടിമരമാണെന്ന് കരുതി കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിഴുതെടുത്തത് കോണ്‍ഗ്രസ് വിമതന്റെ കൊടിമരം ആയിരുന്നു. നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന പി.കെ. രാഗേഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കൊടിമരമാണ് എസ്എഫ്‌ഐക്കാര്‍ അബദ്ധത്തില്‍ പിഴുതിരിക്കുന്നത്.
കൊടിമരം പിന്നീട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച്. പ്രകടനത്തിനിടെ വഴിയരികിലുണ്ടായിരുന്ന കെ. സുധാകരന്‍ എം.പി.യുടേതടക്കം ചിത്രങ്ങളുള്ള ഫ്‌ളക്‌സുകളും നശിപ്പിച്ചു.