നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം അനുവദിച്ച് കോടതി

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം അനുവദിച്ച് കോടതി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിൽ ഒന്നാംപ്രതിയാണ് കെ സുരേന്ദ്രൻ. ഒപ്പം മൂന്നാം പ്രതിയായ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിനും കോടതി ജാമ്യം അനുവദിച്ചു. രണ്ടാംപ്രതി സികെ ജാനു നേരത്തെ ജാമ്യം നേടിയിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകി എന്നാതായിരുന്നു കേസ്. സംഭവത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസാണ് പരാതി നൽകിയത്.
കോഴക്കേസ് വിവാദമായതോടെ ജില്ലയിലെ ബിജെപിക്കുള്ളിൽ അഭിപ്രായഭിന്നതകൾ ഉടലെടുക്കുകയും ചെയ്തു. എന്നാൽ സി കെ ജാനുവിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിൽ 1.50 കോടി രൂപമാത്രം ചിലവഴിച്ചെന്നും കണ്ടെത്തി. കേസിൽ മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പിയുമായ ആർ മനോജ് കുമാറുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.
ജാമ്യം ലഭിച്ചതിന് ശേഷം, ഇത് കള്ളക്കേസാണെന്നും രണ്ടുതവണ കോടതി കുറ്റപത്രം തള്ളിയതാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.