തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്നും. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്‍റെ വിമർശിച്ചു.
ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ എച്ച് എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ വേതന വർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ് അദ്ദേഹം പറഞ്ഞു.
അതേസമയം, വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി എം സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തിയിരുന്നു. സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത തുറന്നിട്ടില്ല. സമരം കണ്ട ഭാവമില്ല മുഖ്യമന്ത്രിക്കും. വിവിധ ജനകീയ സമരസമിതികളുടെ നേതാക്കളെ അണിനിരത്തി ആശാ വർക്കർമാർക്ക് പിന്തുണയുമായി നാളെ ഐക്യദാർഢ്യറാലി സംഘടിപ്പിക്കും.