തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക്. നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. സംസ്ഥാന വ്യാപകമായിട്ടായിരിക്കും മുടി മുറിക്കൽ സമരം നടത്തുക. സെക്രട്ടറിയേറ്റ് സമര പന്തലിൽ മാത്രമാണ് മുടി മുറിക്കൽ സമരമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.
സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ട സമരത്തിലേക്ക് ആശമാർ നീങ്ങിയിരിക്കുന്നത്. സമരത്തിലുള്ള ആശ പ്രവർത്തകരും അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും മുടിമുറിച്ച് പ്രതിഷേധം അറിയിക്കും. ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിലും കടുത്ത പ്രതിഷേധം ഉയർന്നു. സമരം തുടരുന്നതിനിടെ 23 തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം രൂപ മുതൽ ഏഴായിരം രൂപ വരെ അധികം നൽകുമെന്നാണ് പ്രഖ്യാപനം എന്നാൽ, ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നായിരുന്നു തദ്ദേശസ്വയംഭരണ മന്ത്രി പ്രതികരിച്ചത്.