തിരുവനന്തപുരം : വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം ഇരുപത്തിമൂന്നാം ദിവസം പിന്നിട്ടു. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലിനായി കൊണ്ടുവന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ലെന്നാണ് പ്രധാന വിശദീകരണം.
അതുപോലെ സമരക്കാർക്കെതിരെ സിഐടിയു നേതൃത്വം കടുത്ത വിമർശനങ്ങൾ തുടരുകയാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വരവുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് ഗോപിനാഥ് നടത്തിയ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.
അതിനിടെ, ആയിരത്തിലധികം സമരക്കാരെ അണി നിരത്തി ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തി. സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി എന്ത് കമ്മ്യൂണിസ്റ്റ് ആണെന്ന് പ്രതിപക്ഷം പരിഹസിക്കുകയും ചെയ്തു . ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.