തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് നിരാഹാര സമരത്തിന് തുടക്കം കുറിച്ച് ആശാ വർക്കർമാർ. ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ആരംഭിച്ചു.
എന്നാൽ ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്നും . യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന് മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ പറഞ്ഞു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ ആരോപിച്ചു.
അതുപോലെ ആശ വര്‍ക്കേഴ്‌സിന്റെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുകയും . ആശമാരുടെ സമരവും ആവശ്യങ്ങളും ഉന്നയിക്കുകയും ചെയ്യും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രി ചർച്ചയിൽ ആവർത്തിക്കുകയും. രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ പറഞ്ഞു.