x
NE WS KE RA LA
Uncategorized

അറഫ സംഗമം :18 ലക്ഷം വിശ്വാസികൾ പങ്കെടുക്കുന്നു

അറഫ സംഗമം :18 ലക്ഷം വിശ്വാസികൾ പങ്കെടുക്കുന്നു
  • PublishedJune 5, 2025

മനാമ: മിനായിൽ തീർഥാടകരുടെ രാപാർപ്പോടെ ഈ വർഷത്തെ ഹജ്ജിന്‌ തുടക്കമായി. 160 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തോളം തീർഥാടകർ ഇന്ന് അറഫ മൈതാനിയിൽ സംഗമിച്ചു.

ബുധൻ പകലോടെ മഴുവൻ തീർഥാടകരും മിനായിൽ എത്തിയിരുന്നു . ഇവിടെനിന്ന്‌ സുബ്ഹി നമസ്‌കാരത്തിനുശേഷം വ്യാഴം പുലർച്ചെ അറഫ സംഗമത്തിനായി നീങ്ങി. മലയാളികളടക്കം ഇന്ത്യയിൽ നിന്നെത്തിയ 1,22,422 തീർഥാടകരെ ബുധൻ രാവിലെ മിനായിൽ എത്തിച്ചതായി ഇന്ത്യൻ ഹജ്ജ് മിഷൻ വ്യക്തമാക്കി. കേരളത്തിൽ നിന്ന്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 16,341 തീർഥാടകരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരും ഹജ്ജിനെത്തിചേർന്നു . 107 ഹജ്ജ് ഇൻസ്‌പെക്ടർമാരും തീർഥാടകരെ അനുഗമിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മലയാളികളായ ഇരുപതോളംപേരെ നേരിട്ട് അറഫയിൽ എത്തിച്ചു.

ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴം പകൽ നമിറാ പള്ളിയിൽ പ്രഭാഷണത്തോടെ തുടക്കമായി. മലയാളമുൾപ്പടെ നിരവധി ഭാഷകളിൽ തത്സമയ വിവർത്തനം ലഭ്യമാകും. ഹജ്ജ് വേളയിൽ മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം. ഉച്ചമുതൽ സൂര്യാസ്തമയം വരെയാണ് സംഗമം നടത്തുക .

അറഫയിൽ ളുഹർ, അസർ നമസ്‌കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്‌കരിക്കുന്ന തീർഥാടകർ സൂര്യാസ്തമയശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളി പുലർച്ചെ മിനായിൽ തിരിച്ചെത്തും. അവിടെ ജംറയിൽ കല്ലേറു കർമം നിർവഹിച്ച് മുടി മുറിക്കുന്നതോടെ ഹജ്ജിന് അർധവിരാമമാകും. വെള്ളി ഗൾഫിൽ ബലിപെരുന്നാളാണ്‌. തീർഥാടകർ തുടർന്നുള്ള രണ്ടു ദിവസംകൂടി മിനായിൽ ചെലവിട്ട് ബാക്കി കർമങ്ങൾ പൂർത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *