വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ആദിവാസി കൊല്ലപ്പെട്ടു

തൃശൂര്‍: താമരവെള്ളച്ചാലിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്. അതുപോലെ കൂടെ ഉണ്ടായിരുന്ന രണ്ടു പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പ്രഭാകരനും മകനും മരുമകനും കൂടി ഇന്ന് വെളുപ്പിനാണ് അലക്കു സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന ചീനിക്കായ പെറുക്കാൻ ഉൾക്കാട്ടിൽ പോയത്. ഉൾക്കാട്ടിൽ വെച്ച് അപ്രതീക്ഷിതമായി ആന ഇവർക്കുനേരെ വരികയായിരുന്നു. മരുമകനുനേരെയാണ് ആന ആദ്യം പാഞ്ഞടുത്തത്. മരുമകൻ ഓടി മാറിയതിനു പിന്നാലെ തിരിഞ്ഞ പ്രഭാകരനെ തട്ടിയിട്ടു. പ്രഭാകരനെ ആക്രമിക്കുന്ന കണ്ടുകൊണ്ടാണ് ഇരുവരും പുറത്തേയ്ക്ക് അലറിവിളിച്ച് ഓടിയത്. വീട്ടിലെത്തി വിവരം പറയുകയായിരുന്നു
അയൽവാസികളും ബന്ധുക്കളും ചേർന്ന് വനപാലകരെ വിവരം അറിയിക്കുകയും . വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം വീണ്ടെടുക്കാനായി കാട്ടിനുള്ളിലേക്ക് പോവുകയും ചെയ്തു . നാല് കിലോമീറ്റർ ഉൾവനത്തിലേക്ക് മാറിയാണ് മൃതദേഹം കിടന്നിരുന്നത്. വൈകിട്ടോടെ മൃതദേഹം പുറത്തെത്തിച്ചശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.