കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട; മൂന്ന് യുവതികൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവുവേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്‌ലൻഡ് നിർമിതമായ 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരിയുമായി മൂന്ന് യുവതികൾ പിടിയിൽ. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് പിടിയിലായിരിക്കുന്നത്. പിടികൂടിയ ലഹരി വസ്തുക്കൾക്ക് 35 കോടിരൂപ വിലവരുമെന്നാണ് അധികൃതർ പറയുന്നു.
ഇന്നലെ രാത്രി 11.45 ന് എയർഏഷ്യ വിമാനത്തിൽ എത്തിയ ഇവരെ എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ ആണ് പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്. ഇവർ തായ്‌ലൻഡിൽ നിന്നും ക്വാലാലംപുർ വഴി ആണ് കോഴിക്കോട് എത്തിയത്.