തിരുവനന്തപുരം: നടുറോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച രോഗിയുമായി വന്ന ആംബുലൻസ്, ബൈക്കുകളിൽ ഇടിച്ചു മറിഞ്ഞ് അപകടം. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പനച്ചമൂട് ജംഗ്ഷനിൽ ആണ് സംഭവം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലൻസിലാണ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളറടയില്‍ നിന്ന് രോഗിയുമായി കാരക്കോണം മെഡിക്കല്‍ കോളെജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് എതിർ ദിശയില്‍ നിന്ന് വന്ന രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്.
നേരത്തെ പനച്ചമൂട്ടില്‍ നടുറോഡില്‍ ആംബുലന്‍സ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നു. എന്നിട്ടും വെള്ളറട പൊലീസോ, ആര്‍ടിഒ അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഏറെ തിരക്കുള്ള പനച്ചമൂട്ടില്‍ പതിവായി റോഡിൽ പാർക്ക് ചെയ്യാറുള്ള ആംബുലൻസ് വെള്ളറട പഞ്ചായത്ത് ഓഫീസിന് മുന്നിലോ, മാര്‍ക്കറ്റിന് ഉള്ളിലോ, പനച്ചമൂട് പള്ളിക്ക് മുന്നിലോ നിര്‍ത്തണമെന്ന് പ്രദേശവാസികള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും മാറ്റിയില്ല. ഇനിയെങ്കിലും അധികാരികൾ ഇടപെട്ട് ആംബുലൻസ് മാറ്റി സൗകര്യപ്രദമായി എവിടെയെങ്കിലും പാർക്ക് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.