മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞു; ആറളത്ത് വൻ ജനകീയ പ്രതിഷേധം

കണ്ണൂർ: ആറളത്ത് വൻ ജനകീയ പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. കാട്ടാന വിഷയത്തിൽ ശാശ്വത പരിഹാരമില്ലാതെ പിരിഞ്ഞ് പോകില്ലെന്നാണ് ജനക്കൂട്ടം പറഞ്ഞു.
ഇന്നലെയാണ് ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം ഉണ്ടായത്. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇരുവരെയും കാട്ടാന ചവിട്ടിക്കൊന്നത്. ആർആർടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. വെള്ളിയുടേയും ലീലയുടേയും മരണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.