ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് എംബിബിഎസ് വിദ്യാർഥികളുടെ ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ശ്രീദേവ് വത്സൻ (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ് (മലപ്പുറം) , മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു. വണ്ടി ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും . വണ്ടി ഓവർലോഡ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 12 പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്ത് എടുത്തത്.
അമിത വേഗതയിൽ വാഹനങ്ങൾ കടന്നുവരാൻ സാധ്യതയില്ലാത്ത മേഖലയാണ് ഇതെന്നും, കനത്ത മഴയില്‍ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മരിച്ച അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെയും പോസ്റ്റ് മോർട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലാണ് സംഘം യാത്ര ചെയ്തത്.