മൊഴികൾ വിശദമായി പരിശോധിച്ചശേഷം ഇനി ഷൈനിനെ വിളിപ്പിച്ചാൽ മതിയെന്ന് തീരുമാനം

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യം കിട്ടിയ നടൻ ഷൈൻ ടോം ചാക്കോ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ സാധ്യത. ശാസ്ത്രീയ പരിശോധനയുടെ ഫലം വന്നതിനുശേഷം ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നടന് കിട്ടിയിട്ടുള്ള നിയമോപദേശം.എന്നാൽ ഷൈനിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായി നടന്റെ പണമിടപാടുകളും ഫോൺകാളുകളും സംസ്ഥാനത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും ശേഖരിക്കും.
മയക്കുമരുന്ന് ഉപയോഗത്തിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഷൈനും മലപ്പുറം സ്വദേശി അഹമ്മദ് മുർഷാദും ഹോട്ടലിൽ എത്തിയതെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ മുർഷാദിനെയും കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. ഇതിനുപുറമെ ഷൈനുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ലഹരി ഇടപാടുകാരൻ സജീറിനായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ പോലീസ് ചോദ്യംചെയ്യലിൽ സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് എന്നാൽ, ഇതിന്റെ ചീത്തപ്പേര് കേൾക്കുന്നത് തനിക്കും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ പറഞ്ഞിരുന്നു. തന്റെ അക്കൗണ്ടിൽനിന്ന് പല വ്യക്തികൾക്കായി കൊടുത്തിട്ടുള്ള രണ്ടായിരം മുതൽ അയ്യായിരം രൂപ വരെയുള്ള തുക താൻ കടം കൊടുത്തതാണെന്നും നടൻ പറഞ്ഞിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയോട് തിങ്കളാഴ്ച രാവിലെ 10ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ പൊലീസ് നോട്ടീസ് നൽകിയിരുന്നു.എന്നാൽ മൊഴികൾ വിശദമായി പരിശോധിച്ചശേഷം മാത്രം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഷൈനെ എപ്പോൾ ചോദ്യംചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.