പബ്ജിക്ക് അടിമ; രക്ഷിതാക്കള്‍ ഫോണ്‍ വാങ്ങിവെച്ചു; പത്താം ക്ലാസുകാരൻ ജീവനൊടുക്കി
തെലങ്കാന: ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായതിനാൽ രക്ഷിതാക്കള്‍ ഫോണ്‍ വാങ്ങിവെച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസുകാരൻ ജീവനൊടുക്കി. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയില്‍ ബേദി റിഷേന്ദ്രയാണ് മരിച്ചത്. ഇന്നലെ ആണ് സംഭവം. തുടര്‍ച്ചയായി ഗെയിം കളിക്കാറുള്ള കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ഫോണ്‍ വാങ്ങിവെക്കുകയും. ഗെയിം കളിക്കാന്‍ സാധിക്കാതെ വന്നതോടെ അസ്വസ്ഥനായ കുട്ടി മുറിയില്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു.
റിഷേന്ദ്ര ദിവസവും പത്ത് മണിക്കൂറിലേറെ പബ്ജി കളിക്കാറുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്ലാസുള്ള ദിവസങ്ങളില്‍ ഗെയിം കളിക്കാന്‍ സമയം തികയാതെ വരുന്നതിനാല്‍ കുട്ടി സ്‌കൂളില്‍ പോകാന്‍ പോലും വിസമ്മതിച്ചിരുന്നു. സൈകാട്രിസ്റ്റിന്റെയും ന്യൂറോസര്‍ജന്റെയും അടുത്ത് കൗണ്‍സലിങ്ങിനായി മകനെ എത്തിച്ചിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, ഡോക്ടറുടെ നേരേ പ്രകോപിതനാകുന്ന അവസ്ഥയിലേക്കും കുട്ടി എത്തി.