ഇന്ത്യക്കെതിരെ അക്രമം നടത്തുമെന്ന് പ്രസ്താവിച്ച പാക് മന്ത്രിയുടെ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമിക്കുന്നതിനായി പദ്ധതിയിടുന്നതായി എക്‌സ് പോസ്റ്റിലൂടെ അറിയിച്ച പാകിസ്താന്‍ മന്ത്രി അത്താവുള്ള തരാറിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേർപ്പെടുത്തി . പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു വീഡിയോയുമായി അദ്ദേഹം എത്തിയത്. നിയമപരമായ കാരണങ്ങളാല്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് തരാറിന്റെ എക്‌സ് അക്കൗണ്ട് പേജില്‍ കാണാനാകുന്നത്. വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങള്‍ നടത്തുന്നതായി കാണിച്ച് പാക് താരങ്ങളുടേതടക്കം പാകിസ്താനില്‍നിന്നുള്ള നിരവധി സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഇന്ത്യ വിലക്കിയിരുന്നു.
ഏപ്രില്‍ 30നാണ് തരാര്‍ ഇന്ത്യക്കെതിരേ ആരോപണങ്ങളുമായെത്തിയത്. ഇന്ത്യ ആക്രമണം നടത്തുമെന്നും അങ്ങനെയുണ്ടാകുന്ന പക്ഷം പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം ഉണ്ടാകുമെന്നും തരാര്‍ പ്രസ്താവിച്ചിരുന്നു. ഇന്ത്യ ജഡ്ജിയും ജ്യൂറിയും ആരാച്ചാരുമായി സ്വയം അവരോധിച്ചിരിക്കുകയാണെന്നും തരാര്‍ പറഞ്ഞിരുന്നു. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയുമായി യുദ്ധമുണ്ടാകാന്‍ സാധ്യതയുള്ളതായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും പ്രസ്താവന നടത്തിയിരുന്നു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്. പാകിസ്താനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുമുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താന് ലോകബാങ്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന വായ്പ തടയുകയാണ് ലക്ഷ്യം.സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് സഹായധനം നല്‍കാനുള്ള അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ നീക്കത്തേയും ഇന്ത്യ എതിര്‍ക്കും.