ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിലായ യുവതിക്ക് ദാരുണാന്ത്യം; ഭക്ഷ്യ വിഷബാധയെന്ന് സംശയം

കൊല്ലം: കൊല്ലത്ത് ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചൂരമീൻ കറി വച്ചു കഴിച്ചതിന് പിന്നാലെ ദീപ്തി പ്രഭയ്ക്കും ഭർത്താവിനും മകനും ശാരീരിക അസ്വസ്തതകൾ നേരിട്ടിരുന്നു.
കൂടാതെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പതിവു പോലെ രാവിലെ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ട് വീട്ടിൽ വന്നയുടനെ ദീപ്തിയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപ്തിയുടെ ഭർത്താവും മകനും നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഭക്ഷ്യ വകുപ്പ് വീട്ടിലെത്തി കഴിച്ച മീനിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്നതിൽ വ്യക്തമാവുകയുള്ളു.