എൻ പ്രശാന്തിന് കനത്ത തിരിച്ചടി; സസ്പെൻഷൻ തുടരും

തിരുവനന്തപുരം: ഡോ.എ ജയതിലക് ചീഫ് സെക്രട്ടറിയായതോടെ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 180 ദിവസത്തേക്കാണ് നടപടി. സെക്രട്ടറിയായതിന് ആറ് മാസത്തേക്ക് കൂടി പ്രശാന്ത് സർവീസിന് പുറത്തിരിക്കേണ്ടി വരും. വകുപ്പുതല നടപടികളുടെ ഭാഗമായുള്ള ഹിയറിങിന്‍റെ ലൈവ് സ്ട്രീമിങും വിഡിയോ റെക്കോര്‍ഡിങും പ്രശാന്ത് ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.ആദ്യം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സമ്മതം പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രശാന്തിന്റെ ആവശ്യം പിന്തള്ളുകയായിരുന്നു.നിലവിലെ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത്. സസ്പെൻഷൻ കാലത്തും പരസ്യ വിമർശനം തുടരുകയും മേലുദ്യോഗസ്ഥർക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് വിവരം.