തിരുവനന്തപുരം: നെടുമങ്ങാട് ഡിപ്പോയിൽ ബസ് ഇറങ്ങനെ മറ്റൊരു ബിസിനിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ചെല്ലാങ്കോട് കാവിയോട് സ്വദേശിനി അനിതകുമാരി(55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കെഎസ്ആർടിസി നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് സംഭവം. പേരൂർക്കട ഗവ. മോഡൽ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ് യുവതി.
ഡ്യൂട്ടി കഴിഞ്ഞ് നെടുമങ്ങാട് ഡിപ്പോയിലിറങ്ങി ഭർതൃഗൃഹമായ നന്ദിയോട് ചോനൻവിളയിലേക്ക് പോകുമ്പോഴാണ് അപകടം. ബസിൽ നിന്ന് പുറത്തിറങ്ങവേ അനിതകുമാരി പിറകിൽ നിന്നെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസിന് ഇടയിൽ പെടുകയായിരുന്നു. എല്ലുകൾക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം പേരൂർക്കട മോഡൽ ജില്ലാ ആശുപത്രിയിൽ പൊതു ദർശനത്തിനു ശേഷം ഭർതൃഗൃഹത്തിൽ സംസ്കരിച്ചു