പെട്ടി ഓട്ടോറിക്ഷയിൽ സ്വിഫ്റ്റ് ബസ്സിടിച്ച് 4 വയസുകാരി മരിച്ചു
തൃശൂർ: ഓട്ടുപാറയിൽ പെട്ടി ഓട്ടോറിക്ഷയിൽ സ്വിഫ്റ്റ് ബസ്സിടിച്ച് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കുഞ്ഞിൻ്റെ മാതാപിതാക്കളായ ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. റെയ്ഹാനത്ത് ഗർഭിണിയാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കുട്ടി മരിക്കുകയും മാതാവ് റെയ്ഹാനയുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.