ഹോട്ടലിൽ നിന്ന് മസാലദോശ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 3 വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: ഹോട്ടലിൽ നിന്ന് മസാലദോശ കഴിച്ചു. ഭക്ഷ്യവിഷബാധയേറ്റ് 3 വയസുകാരിക്ക് ദാരുണാന്ത്യം.
തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. ഒലിവിയുടെ പിതാവ് ഹെൻട്രി വിദേശത്തായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ ഹെൻട്രിയെ കൂട്ടിക്കൊണ്ടുവരാൻ കുടുംബാംഗങ്ങളോടൊപ്പം ഒലിവിയയും ഉണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലിൽ നിന്നും മസാല ദോശ കഴിച്ചു . പിന്നീട് ഒലിവിയയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
ഇതോടെ ഒലിവിയയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. ഇഞ്ചക്ഷൻ കൊടുത്ത് ഇവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വീട്ടിലെത്തിയ ശേഷവും ശാരീരിക അസ്വസ്ഥത മാറാത്ത ഒലിവിയയുമായി ഇവർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച പുലർച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളാവുകയും. കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.
കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.